Tuesday 28 July 2015

http://www.cyberjalakam.com/aggr/refresh_feed.php?bid=7927
 




ഓര്‍മകളുടെ മുല്ല പൂത്ത നാളുകള്‍



മരിച്ചാലും  നമ്മുടെ മനസ്സില്   ജീവിക്കുന്ന് ചിലരുണ്ട് . പണമോ പ്രതപമോ അവര്ക്കില്ലെങ്കിലും  തുറന്ന മനസ്സുകൊണ്ടും  അത്മാർത്തത കൊണ്ടും അവർ നമ്മുടെ മനസ്സില് ഇടം പിടിക്കുന്നു . അവരുടെ ഓർമ്മകൾ മനസ്സിൽ നിന്ന്  മായാതെ നിൽക്കുന്നു ചിലപ്പോൾ  പലരും  മുല്ലപ്പൂക്കള്‍ പൂത്തു നില്‍ക്കുന്നത് കണ്ടാല്‍ എന്റെ  സ്പോന്സോറുടെ വീട്ടിൽ  വര്ഷങ്ങളോളം ജോലി ചെയ്ത ആലീസ്ചേച്ചിയെ    ഓർമ്മ വരും മറ്റൊരു അറബിയുടെ വീട്ടില് ജോലിചെയ്യവേ   സ്പോന്സോറുടെ ഉപദ്രവം സഹിക്ക വയ്യാതെ  എന്റെ സ്പോന്സറുടെ വീട്ടില് തൊണ്ണൂറുകളുടെ ആദ്യത്തിൽ ആലീസ് ചേച്ചി  അഭയം പ്രാപിക്കുകയായിരുന്നു. അന്ന് മുതൽഎനിക്ക് പരിചയമുണ്ട് .  ഷൈഖിന്റെ മാതാവിനെ  ശുശ്രൂഷിക്കുന്ന ജോലിയാണ്  മറ്റു വീട്ടു   വേലക്കാരികളോളൊപ്പം  ആലീസ് ചേച്ചി  ചെയ്തിരുന്നത് . കാര്യമായ  ജോലിയൊന്നും ഉണ്ടായിരുന്നില്ല .  ഷൈഖിന്റെ മാതാവ് മരിച്ചപ്പോഴും  മാതാവിനോടുള്ള അദ്ദേഹത്തിന്റെ ബഹുമാനാർഥം  വർഷങ്ങളോളം  അസുഖ  ബാധിതയാവുന്നത് വരെ ജോലിയിൽ തുടരാൻ  ആലീസ് ചേച്ചിയെ അനുവദിച്ചു . അക്കൂട്ടത്തിൽ പെട്ട ഒരു വേലക്കാരിയും മകളും ഇന്നും  ഇവിടെ താമസിച്ചു കാര്യമായി ജോലിയൊന്നും ഇല്ലെങ്കിലും ശമ്പളം വാങ്ങുന്നുണ്ട്.     ശൈഖിന്റെ വീട്ടു വളപ്പിലെ മുല്ല പൂക്കുന്പോള്‍ ആലീസ് ചേച്ചി  ഇടയ്ക്ക് രാവിലെ എനിക്ക് മുല്ലപ്പൂ കൊടുത്തയക്കുമായിരുന്നു. ഒരാൾക്ക്‌ നല്കാവുന്ന  ഏറ്റവും സുന്ദരവും  പവിത്രവുമായ സമ്മാനം പൂക്കൾ ആണെന്ന് തോന്നുന്നു ആലീസ് ചേച്ചി ഓർമ്മയായിട്ട് ഏതാനും വർഷങ്ങളായി. നാട്ടിൽ വെച്ച് പെട്ടെന്നായിരുന്നു മരണമെന്ന് അവരുടെ മകൻ പീറ്റർ പറഞ്ഞറിഞ്ഞു. മനസിലെപ്പോഴും പൂത്തുലഞ്ഞ മുല്ലപ്പൂവിന്റെ മണം ബാക്കി വെച്ചാണ് ആലീസ് ചേച്ചി യാത്രയായത്.

പുഷ്പങ്ങളിലൂടെയാണ് ഭൂമി പുഞ്ചിരിക്കുന്നത് എന്നാണല്ലോ റാല്‍ഫ് വാല്‍ഡോ എമേഴ്സൻ  എഴുതിയിട്ടുള്ളത്.ഈ 
ഭൂമുഖത്ത് പൂക്കളെ ഇഷ്ടപ്പെടാത്ത ആരുണ്ട്? സുപ്രഭാതത്തിൽ വിവിധ തരത്തിലും വർണ്ണത്തിലുമുള്ള പൂക്കൾ നിറഞ്ഞ  
വിശാലമായ പൂന്തോട്ടത്തിന്റെ മധ്യത്തിൽ  നിന്ന് നീലാകാശത്തിലേക്ക്  നോക്കിയാൽ എത്ര അനുഭൂതി ആയിരിക്കും എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്

 എന്റെ ചെറുപ്പത്തിൽ  വീടിന്റെ മുന്നിൽ സൂര്യകാന്തി, ജമന്തിഎന്നീ  ചെടികൾ നട്ടുവളർത്തിയിരുന്നതോർമ്മയുണ്ട്. 
വിത്തുകൾ പാകിയാൽ മുള  വരുന്നുണ്ടോ   എന്ന് ഞങ്ങൾ കുട്ടികൾ ദിവസവും  വലിയ  പ്രതീക്ഷയോടെ ചെന്ന് നോക്കും .
മണ്ണിന്നിടയിലൂടെ മുളപൊട്ടുന്നത് കാണുന്പോള്‍ വിവരിക്കാനാവാത്ത സന്തോഷമായിരുന്നു. മുള  വന്നാല്‍ മാതാവ് തന്റെ കുഞ്ഞിനെ നോക്കുന്നത് പോലെ  വെള്ളമൊഴിച്ച് അതിനെ പരിപാലിക്കുമായിരുന്നു. അവ മൊട്ടിട്ടു പൂവണിഞ്ഞാൽ പിന്നെ പറയാനുണ്ടോ ഞങ്ങൾ കുട്ടികളുടെ സന്തോഷം.

എന്റെ കുട്ടിക്കാലത്ത്  വീട്ടു   വളപ്പിന്റെ അതിർത്തിയിൽ ഒരു മുരിക്കു   മരം നിന്നിരുന്നു . പൂക്കാലമായാൽ ഇലകളെല്ലാം കൊഴിയും. പിന്നെ ആ വൃക്ഷത്തിനുമേൽ ഇലകൾക്ക് പകരം നിറയെ കടും ചുവപ്പ് നിറത്തിലുള്ള പൂക്കളായിരുന്നു.  ഇന്നും ആ ചുവന്ന പൂക്കൾ മനസ്സിൽ വിരിഞ്ഞു നില്ക്കുന്നുണ്ട്. നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, നാട്ടിൽ പോകുന്പോൾ കടും ചുവപ്പ് പട്ടുസാരി അണിഞ്ഞ  ആ വൃക്ഷത്തിന്റെ പുത്രിയെയോ പൗത്രിയെയൊ എവിടെയെങ്കിലും കണ്ടുമുട്ടുമോ എന്ന് തിരക്കിയിട്ടുണ്ട്. കണ്ടെത്തുകയാണെങ്കിൽ ഒരു കൊന്പു കൊണ്ട് വന്നു നട്ടു നോക്കാമായിരുന്നു. പക്ഷെ, അങ്ങനെ ഒരു ഭാഗ്യം എന്നെ ഇതുവരെ തുണച്ചിട്ടില്ല, ഞാൻ  നിരാശനാവുന്നില്ല, അന്വേഷണം തുടരുകയാണ്. എവിടെയെങ്കിലും റോഡരികിൽ ചുവന്ന പട്ടുസാരിയുടുത്ത  സുന്ദരിയെപ്പോലെ അത് എന്നെ കാത്തു നിൽക്കുന്നുണ്ടാവും എന്നപ്രതീക്ഷയിലാണ് ഞാൻ ഇപ്പോഴും.

കുട്ടിക്കാലത്ത് ഞങ്ങള്‍ നിലക്കടല വിത്തും പാകാറുണ്ട്. പലപ്പോഴും മുളച്ചാൽ തന്നെ വളരുന്പോഴേക്ക് കരിഞ്ഞു പോവും .അതിനു വളരാൻ പറ്റിയ മണ്ണ് അല്ലായിരുന്നു ഞങ്ങളുടെ വീട്ടു വളപ്പിലേത്. പക്ഷെ, ഒരു ചെടി ഒരിക്കല്‍ എങ്ങിനെയോ വളർന്നു പൂവിട്ടു. നിലക്കടല ഉണ്ടാവുന്നതും കാത്തിരിക്കുകയാരുന്നു ഞാൻ.. എന്നും സ്കൂൾ വിട്ടു വന്നാൽ നിലക്കടല  ഉണ്ടായിട്ടുണ്ടോ  എന്ന് നോക്കിയിട്ടേ വീട്ടിൽ കയറാറുള്ളു. ഒരു ദിവസം സ്കൂൾ വിട്ടു വന്നു നോക്കിയപ്പോൾ കടല ചെടി അപ്രത്യക്ഷമായിരിക്കുന്നു . സങ്കടം സഹിക്കാനാവാതെ  കരഞ്ഞു പോയി. വീട്ടിൽ  കയറാതെ കരയുന്നത് കണ്ടപ്പോൾ  എന്ത്സംഭവിച്ചു എന്നറിയാതെ എന്റ ഉപ്പ  സ്തബ്ധനായി. ഉപ്പാടെ ആട്ടിൻകുട്ടി അത് തിന്നു കളഞ്ഞതാണെന്നും  വീണ്ടും വിത്ത് പാകി നോക്കാമെന്നും പറഞ്ഞ് എന്നെ ആശ്വസിപ്പിച്ചു. നട്ടു നനച്ചു  അതുവരെ എത്തിച്ച കടലച്ചെടി  ഒറ്റയടിക്ക് ഒന്നും ബാക്കിവെക്കാതെ ആട് തിന്നല്ലോ  എന്നതായിരുന്നു എന്റെസങ്കടം.  

നാട്ടിൽ വീടിന് മുന്നിലെ കുളത്തിൽ ചിലപ്പോഴെല്ലാം  മീൻ വളർത്താൻ ശ്രമിക്കാറുണ്ട്, അവ കുളത്തിൽ നീന്തി കളിക്കുന്നത് 
നോക്കി നില്‍ക്കുന്നത് വലിയ സന്തോഷമാണ്. വീട്ടില്‍ ആരു വന്നാലും വലിയ ആവേശത്തോടെ കുളത്തിലെ മീനിനെ 
കാണാൻ താൽപര്യപ്പെടും. കുഞ്ഞുമല്‍സ്യങ്ങള്‍ കുളത്തിൽ ഓടി ക്കളിക്കുന്നത് നോക്കി നില്ക്കുന്നത് മനസ്സിനൊരു ആശ്വാസമാണ്. എന്റെ ചെറുപ്പക്കാലത്ത് ഉപ്പ വീട്ടു മുന്നിലെ പഴയ കുളത്തിൽ നിന്ന് ചൂണ്ടലിട്ടു  വരാലിനെ പിടിക്കുമായിരുന്നു. ഒരിക്കല്‍ കുളത്തിലേക്ക് ചാഞ്ഞു കിടന്നിരുന്ന തെങ്ങിൽ കിടന്നു ഞാനത് കാണുകയായിരുന്നു. ഉറങ്ങിപ്പോയത് കൊണ്ടോ എന്നറിയില്ല  ഞാൻ പൊടുന്നനെ താഴെ വെള്ളത്തിലേക്ക് വീണതും ഉപ്പ ചാടി എന്നെ രക്ഷിച്ചതും ഓർമ്മയുണ്ട്. വർഷത്തിലൊരിക്കല്‍ കുളം  വറ്റിച്ചാൽ പലതരത്തിലുള്ള മത്സ്യം കിട്ടിയിരുന്നതും ആവശ്യം കഴിഞ്ഞുള്ള മത്സ്യം അയൽക്കാരും ബന്ധുക്കളുമായി പങ്കു വെച്ച ശേഷം ബാക്കിവരുന്ന മത്സ്യം ഉണക്കി  ഫ്രിഡ്ജ്‌ ഇല്ലാതിരുന്ന അക്കാലത് പത്തായത്തിൽ സൂക്ഷിച്ചതും ഓർക്കുന്പോൾ രസം തോന്നുന്നു. ഉണക്കിയ വരാൽ മത്സ്യം പൊരിച്ചത് കഴിച്ചത്ഓർക്കുന്പോൾ വായിൽ വെള്ളമൂറും.

വർഷക്കാലത്ത് കനോലി കനാലിൽ നിന്ന് മത്സ്യങ്ങൾക്ക് കുളത്തിലേക്ക് വരാനുള്ള വഴികൾ അടഞ്ഞത് കൊണ്ട് പിന്നീട് ആകുളത്തിൽ നിന്ന് ഒരു മത്സ്യവും കിട്ടാതായി. മഴക്കാലത്ത് പറന്പ് പൊട്ടിയൊലിച്ചു കുളം തന്നെ  അപ്രത്യക്ഷമാവുമോ എന്ന് വന്നപ്പോൾ ആ കുളം സംരക്ഷിക്കാൻ കരിങ്കൽ കെട്ടി ഞങ്ങൾ  പുതുക്കി പണിതു. കുളം തൂർത്ത് മൂന്ന് സെന്റോളം വരുന്ന ആ സ്ഥലത്ത്  വീട് വെക്കാൻ നോക്കാതെ  ആരെങ്കിലും ഇത്തരം വിഡ്ഢിത്തം ചെയ്യുമോ എന്ന് പലരും ചോദിച്ചു.
നാട്ടിൽ പോയാൽ പുതുക്കി പണിത കുളത്തിലെ മത്സ്യങ്ങൾക്ക് തീറ്റയിട്ടു കൊടുക്കാനും അവ ഓടിക്കളിക്കുന്നത് കാണാനും 
എന്നേക്കാൾ കൂടുതൽ താല്പര്യം മക്കൾക്കാണ്. ഒരിക്കൽ എന്റെ മകന്റെ വിവാഹാവസരത്തിൽ കുളത്തിലുള്ള ‌കട്‍ല, വാള എന്നിവ വളർന്നിരിക്കുന്നു. അവയെ പിടിക്കാം എന്ന് തോന്നി. മീൻ പിടിക്കുക, കറി വെക്കുക  എന്നതിൽ അസ്വാഭാവികമായി ഒന്നുമില്ലല്ലോ. അതിലെന്തു സമയവും  സന്ദർഭവും നോക്കാനിരിക്കുന്നു എന്നെനിക്കു തോന്നി. എന്നാൽ അവയെ വിവാഹം പോലുള്ള സന്തോഷ വേളകളിൽ  വേദനിപ്പിക്കാതിരിക്കുന്നതല്ലേ ഉചിതം എന്ന് മക്കളിൽ ഒരാൾ ചോദിച്ചപ്പോൾ എനിക്ക്അതിൽ നിന്ന് പിൻവാങ്ങേണ്ടി വന്നു.
അത് മനസ്സിലാക്കാൻ കഴിയാതെ പോയതിൽ എനിക്ക് ഖേദം തോന്നി. അതോടൊപ്പം  എന്നെ തിരുത്തിയ ആ സന്തതിയെ ക്കുറിച്ച്അഭിമാനവും

നാം ജീവിക്കുന്നത്  പങ്കുവെക്കൽ യുഗത്തിലാണല്ലോ. തന്റെ സന്തോഷവും  സന്താപവും ഒരു പോലെ പങ്കു വെക്കാനാണ് 
സാമൂഹിക മാധ്യമങ്ങൾ നിരന്തരമായി  നമ്മെ പ്രേരിപ്പിക്കുന്നത്. പങ്കു വെക്കലിലൂടെയാണ് ഇന്ന് മനുഷ്യൻ ആശ്വാസവും സന്തോഷവും  കണ്ടെത്തുന്നത്. തന്റെ മനസ്സിനെ സന്തോഷിപ്പിച്ച കാര്യം കൂട്ടുകാരുമായി പങ്കുവെക്കാതിരുന്നാൽ ശ്വാസം മുട്ടുന്നത് പോലെ തോന്നും.  ഇന്നത്തെ യുവാത ഏകാന്തത അനുഭവിക്കുന്നില്ല ഒറ്റപ്പെടുന്നില്ല . അവന്റെ സന്തോഷവും 
ദുഖവും ഒരു പോലെ  പങ്കു വെക്കാൻ ലോകത്തിന്റെ നാനാ ഭാഗത്തും കൂട്ടുകാരുണ്ട്. ഇതാണ് ഈ യുഗത്തിന്റെ പ്രത്യേകത

 By the father 
bid=7927http://www.cyberjalakam.com/aggr/refresh_feed.php?bid=7927

No comments:

Post a Comment