Monday 2 June 2014

നാട്ടിലേക്ക് പറക്കുന്ന പട്ടങ്ങൾ

ദോഹ കോര്‍ണിഷില്‍ നിന്നാല്‍ തൊട്ടടുത്തെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനങ്ങള്‍ കാണാന്‍ എളുപ്പമാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ് സായാഹ്നങ്ങളില്‍ ഈ വിമാനങ്ങള്‍ നോക്കി നില്‍ക്കലായിരുന്നു എന്‍െറ പ്രധാന പണി. ലക്ഷ്യം വിമാന നിരീക്ഷണമൊന്നുമല്ല. ഓരോ വിമാനവും പറന്നുയരുമ്പോഴും അതിനകത്തെ ഭാഗ്യവാന്മാരെ പോലെ എന്നാണ് എനിക്ക് നാട് കാണാന്‍ കഴിയുക എന്നോര്‍ത്ത് സങ്കടപ്പെടും. മനസില്‍ ആരോടെന്നില്ലാത്ത പരിഭവവും വേദനയും ഉടലെടുക്കും. പട്ടം പറപ്പിക്കുന്ന ഒരു ബാലനെപ്പോലെ വിമാനത്തോടൊപ്പം നാട്ടിലേക്ക് എന്‍െറ മനസിനെ പറത്തിവിടും. കടിഞ്ഞാണില്ലാതെ ഒരു ധിക്കാരിയെ പോലെ അത് നാട്ടിലേക്ക് കുതിക്കും.
ഭാസ്കരന്‍ മാഷ് കുറിച്ചിട്ട പോലെ അന്ന് ‘നാളികേരത്തിന്‍െറ നാട്ടില്‍ എനിക്കുമൊരു നാഴി ഇടങ്ങഴി മണ്ണുണ്ടായിരുന്നു. അതില്‍ നാരായണക്കിളി കൂട് പോലുള്ളൊരു നാലുകാല്‍ ഓലപ്പുരയും ഉണ്ടായിരുന്നു’. .പക്ഷെ ‘നോമ്പും നൊറ്റെന്നെ കാത്തിരിക്കാന്‍ വാഴക്കൂമ്പ് പോലൊരു പെണ്ണ്’ അന്ന് ഉണ്ടായിരുന്നില്ല. പകരം എന്നെ കാത്തിരിക്കാന്‍, ഉപ്പയും രോഗിയായ ഉമ്മയും ഹൈസ്കൂള്‍ വിദ്യാര്‍ഥിയായ അനുജനും മാത്രം, പുറമെ ഭര്‍ത്താവിനും കൊച്ചു മകൾക്കൊപ്പം കഴിയുമ്പോഴും എന്നെ ഓര്‍ത്തു വിഷമിച്ചിരുന്ന സഹോദരിയുമുണ്ട്.
70 കളുടെ അവസാനം. ദോഹയില്‍ എത്തിയിട്ട് അന്ന് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളു. നാട്ടില്‍ പോകാന്‍ എന്ന് കഴിയുമെന്ന് ഒരു പിടിയുമുണ്ടായിരുന്നില്ല. കടപ്പുറത്ത് ഇരുന്ന് ചക്രവാളത്തിലേക്ക് നോക്കി എന്‍െറ ഗ്രാമവും വീടും ഏതു ദിക്കിലായിരിക്കും എന്ന് സങ്കല്‍പിച്ച് മനസില്‍ പടം വരക്കാന്‍ ശ്രമിക്കുമായിരുന്നു. അക്കാലത്ത് പ്രവാസിക്ക് ഉറ്റവരും ഉടയവരുമായി അനുഭവപ്പെട്ടിരുന്ന വേര്‍പാടിന്‍െറ ദൂരം അളക്കാന്‍ പറ്റാത്തതായിരുന്നു.
വിവാഹിതനായ ശേഷം എന്‍െറ ‘വാഴക്കൂമ്പി’നെ കടിഞ്ഞൂല്‍ പ്രസവത്തിനായി പൊന്നാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ ടെലിഫോണ്‍ വിരളമായ അക്കാലത്ത് നാട്ടിലെ ഒരു നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് ഇപ്പോഴും ഓര്‍മ്മയിലുണ്ട്. അന്നൊക്കെ അന്താരാഷ്ട്രകാള്‍ ബുക്ക് ചെയ്ത് കാത്തിരിക്കണം. മണിക്കൂറുകള്‍ കാത്തിരുന്നാലും കിട്ടിയെന്നു വരില്ല.
ഇത്തരം അവസരങ്ങളില്‍ നാട്ടിലെ വിവരത്തിനായി കാത്തിരിക്കുന്നവരുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. അന്ന് ഖത്തറിലെ ടെലിഫോണ്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അലി സാഹിബിനോട് ലൈന്‍ കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്ന് തിരക്കി. അദ്ദേഹം ശ്രമിക്കാം എന്ന് സമ്മതിച്ചു. അലി സാഹിബിന്‍െറ അശ്രാന്ത പരിശ്രമത്തില്‍ ഒരു മണിക്കൂറോ മറ്റോ കാത്തിരുന്ന ശേഷം ലൈന്‍ കിട്ടി. പക്ഷെ അരമിനിറ്റ് സംസാരിക്കുമ്പോഴേക്ക് ലൈന്‍ കട്ടായി. അതോടെ ടെന്‍ഷന്‍ കൂടി. വിളിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. എങ്കിലും ഇന്നും അലി സാഹിബിനെ കാണുമ്പോള്‍ വിലപ്പെട്ട ‘അരമിനിറ്റ്’ ഒരുക്കി തന്നത് നന്ദിയോടെ ഓര്‍ക്കാറുണ്ട്. പക്ഷെ, നന്ദി ഇതുവരെ പുറത്തു പ്രകടിപ്പിച്ചിട്ടില്ളെന്ന് മാത്രം.
കുടുംബം അക്കരെയും, ഞാന്‍ ഇക്കരയുമായി കഴിയുന്ന അവസരത്തില്‍ ഒരിക്കല്‍ സുഹൃത്ത് ലത്തീഫിനു ഞാന്‍ യേശുദാസ് ആലപിച്ച ‘ അകലെ, അകലേ നീലാകാശം’ എന്ന ഗാനം ഉദ്ധരിച്ചു കത്തെഴുതിയത് ഓര്‍മ്മയുണ്ട്. ഞാന്‍ ഉദ്ദേശിച്ചത് എന്‍െറ സ്വപ്നങ്ങള്‍, ഞാനും എന്‍െറ ഗ്രാമവും തമ്മിലുള്ള ദൂരത്തേക്കാള്‍ ഏറെ അകലെയാണ് എന്നാണ്. ഒരു സാധാരണക്കാരന്‍െറ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ മാത്രം ആയിരുന്നു എന്‍േറത്. വലിയ സ്വപ്നങ്ങള്‍ കാണാന്‍ അറിയില്ലായിരുന്നു. കത്ത് കിട്ടിയപ്പോള്‍ അദ്ദേഹത്തിനു കാര്യം മനസ്സിലായി. സമാധാനിപ്പിച്ചു കൊണ്ട് മറുപടി വന്നു . ദൈവം തമ്പുരാന്‍ നമ്മോടൊപ്പം ഉണ്ടെന്നും പിന്നെ എന്തിനു വിഷമിക്കുന്നു എന്നുമായിരുന്നു അദ്ദേഹം എഴുതിയത്. സ്വന്തം നാട്ടില്‍ വിനോദ സഞ്ചാരിയെപ്പോലെ ഒന്നോ രണ്ടോ മാസം ചെലവഴിക്കാന്‍ വിധിക്കപ്പെട്ടവര്‍ ആണല്ളോ പ്രവാസികളില്‍ പലരും. വര്‍ഷത്തില്‍ ഒരിക്കലോ, രണ്ടുവര്‍ഷത്തിലൊരിക്കലോ ആണ് നാട്ടില്‍ പോകാന്‍ അവര്‍ക്ക് കഴിയുക . ഇവിടെ നിന്ന് ബോംബെയിലേക്കും അവിടെനിന്ന് ആടി ഉലയുന്ന ചെറുവിമാനത്തില്‍ മൂന്ന് മണിക്കൂറിലേറെ യാത്ര ചെയ്തും വേണം അക്കാലത്ത് കൊച്ചിയിലത്തൊന്‍. നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ ഉദ്ദേശിച്ച സമയത്ത് വീട്ടില്‍ എത്തുമെന്ന് യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല . ദോഹയില്‍ നിന്ന് വിമാനം വൈകിയാല്‍ ബോംബെയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം കിട്ടില്ല. പലരും ബോംബെയില്‍ നിന്ന് കേരളത്തിലേക്ക് ബസ്സിനെയാണ് ആശ്രയിക്കാറ്. യാത്രക്കിടെ കൊള്ളയടിക്കപ്പെടുന്നത് പതിവായിരുന്നു. മാനസികമായും ശാരീരികമായും തളര്‍ന്ന അവസ്ഥയിലാണ് വീട്ടിലത്തെുക. ഒന്നോ രണ്ടോ മാസമാണ് കുടുംബവുമായി ചെലവഴിക്കാന്‍ കിട്ടുക. നാട്ടിലത്തെി ഏതാനും ദിവസങ്ങള്‍ക്കകം തിരിച്ചുപോകുന്നതിനെ കുറിച്ച ചിന്ത അവരെ പിടികൂടിയിരിക്കും.
വര്‍ഷങ്ങള്‍ക്കു മുമ്പത്തെ കഥയാണിത്. സാങ്കേതിക വിപ്ളവം പ്രവാസിക്കും കുടുംബത്തിനുമിടയിലെ ദൂരം കുത്തനെ വെട്ടിക്കുറച്ചിരിക്കുന്നു . ഇന്ന് എല്ലാം വിരല്‍തുമ്പില്‍. എന്നിട്ടും എന്തിന്‍െറയോ അഭാവവും എന്തൊക്കെയോ നഷ്ടപ്പട്ടിട്ടുണ്ടെന്ന തോന്നലും അവരെ അലട്ടുന്നില്ളേ? ഗള്‍ഫില്‍ കുടുംബത്തോടൊപ്പം താമസിക്കുമ്പോഴും നാട്ടില്‍ പോയി വന്നാല്‍ ‘നാട് തിരിച്ചു വിളിക്കുന്നു, നാട്ടില്‍ നിന്ന് കൊതി തീര്‍ന്നിട്ടില്ല’ എന്ന് പലരും പറയാറുണ്ട്. കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയി വന്നപ്പോള്‍ എന്തോ മറന്നു വെച്ചപോലെയുള്ള ഒരു പ്രതീതി. എന്‍െറ ഗ്രാമവും, സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഗ്രാമീണരും മനസില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കുന്നു.
തെങ്ങുകള്‍, കുളങ്ങള്‍, കുളവാഴകള്‍, പൂവിട്ടു നില്‍ക്കുന്ന മാവുകള്‍, ചക്കകളുടെ ഭാരം താങ്ങാനാവാത്ത വയോവൃദ്ധരായ പ്ളാവുകള്‍, പൂര്‍ണ ഗര്‍ഭിണിയെ പോലെ നിറ വയറുള്ള കായകള്‍ പേറി നില്‍ക്കുന്ന പപ്പായ മരങ്ങള്‍, മഞ്ഞ മുളകള്‍, കുലച്ചു നില്‍ക്കുന്ന വാഴകള്‍, ‘എഴുന്നേല്‍ക്കൂ, മതി ഉറങ്ങിയത് നേരം വെളുത്തിരിക്കുന്നു’ എന്ന് പാടുന്ന കുയിലുകള്‍, കദളി വാഴ കൈയിലിരുന്ന് വിരുന്നു വിളിക്കുന്ന കാക്കകള്‍ ഇവയുടെയെല്ലാം അഭാവമുണ്ട് ഗള്‍ഫ് മലയാളിയുടെ ഓരോ ദിവസത്തിലും. കുഞ്ഞുങ്ങളുമായി അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കുന്ന തള്ള കോഴികള്‍, തങ്ക തൂവലുള്ള സുന്ദരന്‍ പൂവന്‍ കോഴികള്‍, പഴുത്തു നില്‍ക്കുന്ന മാങ്ങകള്‍, ഐനി ചക്കയും ഞാവല്‍ പഴങ്ങള്‍ എന്നിവ തിരിച്ചുവിളിക്കുന്നു. വീട്ടു മുറ്റത്തു ഓടിക്കളിക്കുന്ന പശുക്കുട്ടിയെ തലോടാന്‍ വല്ലാത്ത മോഹം. തള്ള ആടിന്‍െറ പാല്‍ കുടിച്ച ശേഷം ആഹ്ളാദത്തോടെ ഉല്ലസിക്കുന്ന ആട്ടിന്‍ കുട്ടികള്‍ക്കൊപ്പം ഓടി തിമിര്‍ക്കാനുമുണ്ട് മോഹം.

നാട്ടിലെ ചില പ്രത്യേക വ്യക്തികളുടെ അഭാവം വല്ലാതെ ആലോരസപ്പെടുത്താറുണ്ട്. 80 കഴിഞ്ഞിട്ടും കുടുംബിനികളെ സഹായിക്കാന്‍ പല വീടുകളിലും ഓടിയത്തെുന്ന ബീവാത്ത. വീട്ടുജോലി കൂടാതെ പീടികയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ പോലും അവരുണ്ടാകും. സഹായങ്ങള്‍ക്ക് പ്രതിഫലം കൊടുത്താലും കൊടുത്തില്ളെങ്കിലും ബീവാത്തക്ക് പരാതിയില്ല.
സുഖമില്ല എന്നറിഞ്ഞ് കഴിഞ്ഞതവണ കാണാന്‍ ചെന്നപ്പോള്‍ ‘നൂറുവയസാവാന്‍ ഇനി ഒരു കൊല്ലം കഴിഞ്ഞാല്‍ മതി’ എന്ന് പറഞ്ഞു പുഞ്ചിരി കൊണ്ട് എന്നെ സ്വീകരിച്ച മുല്ലക്കോയ തങ്ങള്‍, റോഡ് മുറിച്ചു കടക്കുമ്പോള്‍ സൂക്ഷിക്കണം എന്ന് ഓര്‍മിപ്പിക്കുന്ന എന്‍െറ നല്ലവരായ നാട്ടുകാര്‍, മോനെ എന്ന് വിളിച്ചു പിതാവിന്‍െറ അഭാവം നികത്തുന്ന പ്രായം ചെന്നവര്‍. ഇവരുടെയൊക്കെ അഭാവം ഗള്‍ഫ് ജീവിതത്തിന്‍െറ സുഖം കുറക്കുന്നുണ്ട്. മാനസികരോഗി എന്ന് മറ്റുള്ളവര്‍ മുദ്രകുത്തിയ, മുഷിഞ്ഞ വേഷത്തില്‍ ഗ്രാമത്തില്‍ ചുറ്റി നടക്കുന്ന മധ്യവയസ്ക എന്നെ കാണുമ്പോള്‍ സ്വന്തം സഹോദരിയുടെ എല്ലാ അവകാശങ്ങളും ധ്വനിപ്പിക്കുന്ന വിധം ‘ഇക്കാക്കാ..’ എന്ന് വിളിച്ചു അടുത്ത് വരും. അവരുമുണ്ട്എന്‍െറ മനസില്‍.
ചെറുപ്പത്തില്‍ എന്നെ മടിയിലിരുത്തി അക്ഷരങ്ങള്‍ പഠിപ്പിക്കുകയും, പിന്നീട് യു.പി. സ്കൂളില്‍ എന്‍െറ ഹിന്ദി അധ്യാപകനുമായിരുന്ന എന്‍െറ പ്രഹ്ളാദന്‍ മാസ്റ്റര്‍ ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന സന്തോഷം പങ്കുവെക്കണമെന്ന് ആഗ്രഹിച്ചാണ് ഈ കുറിപ്പ് എഴുതാനിരുന്നത്. എന്നാല്‍, എഴുതി തീരുന്നതിന് മുമ്പ് അദ്ദേഹവും വിട പറഞ്ഞിരിക്കുന്നു എന്ന വാര്‍ത്തയത്തെി.
നാട്ടില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുമ്പോള്‍ അധികം സംസാരിച്ചു ഇരിക്കാന്‍ കഴിയാറില്ല. ഹൃദ്രോഗം കാരണം സംസാരിക്കുന്നതില്‍ നിന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ വിലക്കിയിട്ടുണ്ടെന്നാണ് മാസ്റ്ററുടെ ഭാര്യ പറഞ്ഞത്. എങ്കിലും കാണുമ്പോഴെല്ലാം അദ്ദേഹം വാചാലനാവും സംസാരം നിര്‍ത്തില്ല. ഗുരുനാഥന്‍െറ ആയുസിനെ കരുതി ഞാന്‍ വേഗം സ്ഥലം വിടാറാണ് പതിവ്. വിദ്യാര്‍ഥിയായിന്ന കാലത്തെന്ന പോലെ അദ്ദേഹം ‘മുഹമ്മദേ..’ എന്ന് വിളിക്കുന്നത് എന്‍െറ മനസിന് വല്ലാത്തൊരു ധൈര്യം തന്നിരുന്നു. പഠിപ്പിച്ച ഗുരുനാഥന്മാരില്‍ ഇനിയാരും ജീവിച്ചിരിപ്പില്ളെന്ന നൊമ്പരം കൂടി സമ്മാനിച്ചാണ് പ്രഹ്ളാദന്‍ മാസ്റ്ററുടെ വിയോഗം. അക്ഷരം കൊണ്ട് അക്ഷയഖനികളുടെ വാതില്‍ എനിക്കായി തുറന്നതന്ന ഗുരുവര്യരേ..പകരം തരാന്‍ ഇനി കണ്ണിലെ അശ്രുകണങ്ങളും ചുണ്ടിലെ പ്രാര്‍ഥനകളും മാത്രം 

(16/6/2013 നു  മാധ്യമം ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ലേഘനം)

http://www.cyberjalakam.com/aggr/refresh_feed.php?bid=7927






Sunday 1 June 2014

ഓർമ്മയുടെ കടൽപ്പരപ്പിൽ


എഴുപതുകളുടെ ആദ്യത്തില്‍ ചാവക്കാടിനടുത്ത്‌ എടക്കഴിയൂർ സീതി സാഹിബ്‌ മെമ്മോറിയൽ ഹൈസ്ക്കൂളിൽ  അറബി അധ്യാപകനായി  ജോലിനോക്കുമ്പോള്‍   നാട് വിടണം എന്നതായിരുന്നു ലക്ഷ്യം. 110 രൂപയില്‍ തുടങ്ങി 450 വരെയായിരുന്നു  ശമ്പളം കിട്ടിയിരുന്നത്   വളരെ ക്ലേശം അനുഭവിച്ചു എന്നെ  പഠിപ്പിച്ച എന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലും ആവണമെന്ന് മാത്രമായിരുന്നു  എന്റെ ഉദ്ദേശ്യം ..10  ക്ലാസ് കഴിഞ്ഞ ഉടനെ പല സുഹൃത്തുക്കളും ബന്ധുക്കളും അവരില്‍ പലരും എന്നേക്കാള്‍ സാമ്പത്തികമായി ഉയർന്നവരായിട്ടും ദുബൈ കുവൈറ്റ്‌ ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പോയിരുന്നു. എന്നെപ്പോലെ ഉപരി പഠന സാഹസത്തിനു  അവര്‍ മിനക്കെട്ടില്ല. നാല്  കാശുണ്ടാക്കണം എന്ന  പ്രായോഗിക ചിന്തയാണ് അവര്‍ക്കുണ്ടയിരുന്നത്.  കുടുംബത്തിനു ഒരു ഭാരമായി അഞ്ചു കൊല്ലം  ഫാറൂക്ക്  കോളേജില്‍ പഠിച്ചത് ശരിയായില്ല എന്ന തോന്നല്‍ എന്നെ അലട്ടിയിരുനൂ.

   ഇന്നത്തെപ്പോലെ വ്യാപകമായി  പഞ്ചായത്ത്  റോഡുകൾ അന്നുണ്ടായിരുന്നില്ല  . ഉൾ  പ്രദേശത്തു   താമസിക്കുന്നവർ  നടന്നു വേണം അവരുടെ വീടുകളിലെത്താൻ  പേർഷ്യക്കാർ കാറിൽ വന്നിറങ്ങി  പെട്ടിയും സാമഗ്രികളുമായി പോവുന്നത് ഗ്രാമീണർ കൌതുകത്തോടെ  നോക്കി നിൽക്കുമായിരുന്നു .അവരുടെ ആഗമനം ഐശ്വര്യത്തിന്റെ ലക്ഷണമായാണ്  ഗ്രാമീണർ   കണ്ടിരുന്നത് ഗൾഫ് യാത്രക്കാർ  അന്ന് കുറവായിരുന്നല്ലോ   കോളേജു പൂട്ടിയാൽ    എന്റെ പുസ്തകങ്ങളും  വസ്ത്രങ്ങളും  നിറച്ച ഇരുമ്പു   പെട്ടിയുമായി ഞാനും വീട്ടിലേക്കു നടന്നു പോവുമായിരുന്നു. അപ്പോൾ  ഗൾഫുകാരെപ്പോലെ  വന്നിറങ്ങി വീട്ടുകാരെയും നാട്ടുകാരെയും സന്തോഷിപ്പി ക്കേണ്ടതായിരുന്നു എന്ന ചിന്ത എന്നിൽ കുറ്റബോധം ജനിപ്പിച്ചിരുന്നു.     

കാത്തിരിപ്പിനു ശേഷം  1976 ആദ്യത്തില്‍  ഒരു ദിവസം എടക്കഴിയൂര്‍  പള്ളിയില്‍ പോയി  തിരിച്ചു വരുമ്പോള്‍ ചായക്കട നടത്തിയിരുന   പീ  സീ   അബ്ദുക്കയാണ് നിന്റെ വിസ കിട്ടിയിട്ടുണ്ട്  നാളെ വന്നു വാങ്ങിക്കോ എന്ന്  പറഞ്ഞത് .ഖത്തറില്‍ ബിസിനെസ്സ് നടത്തിയിരുന്ന അഹമ്മദ്   അളിയന്‍ മുഘേനയായിരുന്നു വിസ ഏര്‍പ്പാട് ചെയ്തിരുന്നത് .അന്നുമുതല്‍ തന്നെ ഒരു  പേർഷ്യക്കാരനായി നാട്ടുകാരില്‍ പലരും എന്നെ കാണാന്‍ തുടങ്ങി. " ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കകം  നമ്മെ വിട്ടുപോകുകയാണ് " എന്ന്  സീപിയോന്‍  എന്ന് വിളിച്ചിരുന്ന നരച്ച കൊമ്പന്മീശക്കാരൻ സീ   പീ  മുഹമ്മത്ക്ക   ഒരു പീടിക തിണ്ണയിലിരുന്നു  എന്നെ കണ്ടപ്പോള്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന ഒന്നോ രണ്ടോ വർഷം കൂടുമ്പോള്‍ മാത്രം നാട്ടില്‍ വന്നിരുന്ന   എന്റെ ഉപ്പയുടെ പ്രായമുണ്ടായിരുന്ന   അദ്ദേഹം അത് പറയുമ്പോള്‍ ഒരു പിതാവിന്റെ വിരഹ വേദന അദ്ധേഹത്തിന്റെ  വാക്കുകളില്‍ പ്രകടമായിരുന്നു ..   .    ജോലി സഹിതം  ഉള്ള വിസ ആയിരുന്നില്ല എത്തിയശേഷം അത് തേടിപ്പിടിക്കണം. ഇംഗ്ലീഷില്‍ എഴുതിയെടുത്ത  അറബി ബിരുദമാണ്   കൈ മുതലായി ഉണ്ടായിരുന്നത് . ഗള്‍ഫില്‍  എത്തിയാല്‍ ഉന്നതരുമായി  ബന്ധം  സ്ഥാപിക്കാന്‍ അറബി എനിക്ക്   സഹായകമാവുമെന്ന്  ചില സുഹ്രത്തുക്കള്‍     പറഞ്ഞു .എനിക്ക് അതിനുള്ള സാമര്‍ത്ഥ്യം ഇല്ലായിരുന്നു എന്നത് പോകട്ടെ.   അറബി  ഭാഷയിലുള്ളഎന്റെ പരിജ്ഞാനം  വെറും പരിമിതമായിരുന്നു എന്നവര്‍ക്ക് അറിയാമായിരുന്നില്ല  .

1976
 മെയ്‌  മാസത്തിലാണ് തൃശൂര്‍ നിന്ന് ബോംബയിലേക്ക് ട്രെയിന്‍ കയറിയത്. കൂട്ടിനു  ഖത്തര്‍ വിസ കിട്ടിയ നാട്ടുകാരനായ  ഒരു സുഹ്ർത്തുമുണ്ടായിരുന്നു.  തീവണ്ടി ത്രശൂർ  വിട്ടപ്പോൾ യാത്രയയക്കാൻ വന്ന വന്നവരിൽ  ലത്തീഫിന്റെ കണ്ണുകൾ നിറഞ്ഞത്‌ ഞാൻ ശ്രദ്ദിച്ചിരുന്നു   അത് മറച്ചു പിടിക്കാൻ അദ്ദേഹം ഒരു സിഗരറ്റിനു തീ  കൊളുത്തിയിരുന്നു   ബോംബയില്‍  എത്തിയപ്പോള്‍  വല്ലാത്ത അമ്പരപ്പ് തോന്നി . ബോംബെ ഒരു മഹാ  സാഗരം തന്നെ. ഒരിക്കലും  കണ്ടില്ലാത്ത കാഴ്ചകള്‍  ഗ്രാമവാസിയായ  എന്നെ അത്ഭുതപ്പെടുത്തി.    എനിക്ക് അവിടെനിന്നു കപ്പലിലാണ് യാത്ര ചെയ്യേണ്ടിയിരുന്നത്. സുഹ്രത്ത് വിമാന  ടിക്കറ്റ്‌ വാങ്ങി അടുത്ത  ദിവസം തന്നെ ഖത്തറിലേക്ക്     യാത്രയായി . കപ്പല്‍ കാത്തിരുന്നു വിലപ്പെട്ട സമയം കളയാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ദോഹയില്‍ നല്ല നിലയില്‍ ജോലി ചെയ്തിരുന്ന അദ്ധേഹത്തിന്റെ അടുത്ത ബന്ധുക്കള്‍  കാത്തിരിപ്പുണ്ടായിരുന്നു 

 വടകര മൂസ ഹാജിയുടെ ലോഡ്ജില്‍ കപ്പല്‍ ടിക്കെറ്റ് കാത്തു  കഴിയുമ്പോള്‍ ആണ്   ഞാന്‍ . ആദ്യമായി ടെലിവിഷന്‍ കാണുന്നത് ..  മൂസ  ഹാജിയുടെ ലോഡ്ജില്‍  ടീവി  ഇല്ലായിരുന്നു.  തൊട്ടടുത്ത മറാത്തി  വീട്ടില്‍ ടീവി ഉണ്ടെന്നു പറഞ്ഞു   കേട്ട്  കിളി വാതിലിലൂടെ  എത്തി നോക്കിയപ്പോള്‍  ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്  ടീവി യുടെ  സ്ക്രീനിന്റെ ഒരു ചെറിയ  ഭാഗം  കണ്ടു. മറ്റൊന്നും കാണാന്‍ കഴിയുമായിരുന്നില്ല. ഞാനും ടീ വീ  കണ്ടുവെന്നു കൂട്ടുകാരുടെ മുന്നില്‍ അവകാശ വാദം ഉന്നയിച്ചു .
    
.ഒടുവില്‍ ടിക്കറ്റ്‌ കിട്ടിയത് . ദ്വാരക  എന്ന കപ്പലിനാണ്. . മെയ്‌ മൂന്നാം വാരമാനെന്നു തോന്നുന്നു. കൃത്യമായ് തീയതി ഓര്‍മ്മ വരുന്നില്ല .  ബോംബയില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ കാന്റീന്‍  ഉണ്ടായിരുന്നെങ്ങിലും  പലര്‍ക്കും ചര്ധി കാരണം ഭക്ഷണം കഴിക്കാന്‍ കഴിഞ്ഞിരുന്നില്ല . കടലിന്റെ മണം പലര്‍ക്കും പിടിച്ചിരുന്നില്ല .മറ്റുള്ളവര്‍ ചര്‌ധിക്കുന്നതു കാണുന്നവർക്കും ഓക്കാനം വരും .  കറാച്ചി തുറ മുഘത്താണ്പിന്നീട് കപ്പൽ  നിറുത്തിയത്  അപ്പോൾ    കോട്ടും  സൂട്ടുമിട്ട ഒരാള്‍ കപ്പലിനകത്തക്ക് കയറി  വന്നതോര്‍മയു ണ്ട് . അയാള്‍ യാത്രക്കാരനല്ലായിരുന്നു.. മദ്യം,   എവിടെക്കിട്ടും എന്നായിരുന്നു അയാള്‍ എന്നോട് ചോദിച്ചത് . കേരളം വിട്ടു തീരെ പുറത്തു പോയി താമസിച്ച്ട്ടില്ലാത്ത ലോക പരിചയം തീരെയില്ലാത്ത എന്നെ ആ ചോദ്യം  അമ്പരപ്പിച്ചത് തെല്ലൊന്നുമല്ല.  ഒരു വ്യക്തിക്ക്  ഇത്തരത്തിൽ  മറ്റുള്ളവരോട്  പെരുമാറാൻ     എങ്ങനെ  ധൈര്യം വന്നു എന്നയിരുന്നു എന്റെ അപ്പോഴത്തെ   ചിന്ത..



ഒരു മുറിയില്‍ ഒരാളെ പൂട്ടിയിട്ടതായി കണ്ടു. ചോദിച്ചപ്പോള്‍  അത് ജയിലാണ് എന്ന് മനസ്സിലായി . കപ്പലിന്റെ കഴിഞ്ഞ  യാത്രയില്‍  കുവൈറ്റില്‍ നിന്ന്  ഒരു രേഘയും ഇല്ലാതെ കപ്പലില്‍ കയറാന്‍   ശ്രമിച്ച  ആളായിരുന്നു  അദ്ദേഹം . മുറിയില്‍ പുറത്തു പോവാന്‍ സ്വതന്ത്ര്യം  ഇല്ലാതെ  തടിച്ചു കൊഴുത്തു കുടവയറന്‍ ആയി അയാള്‍ മാറിയിരുന്നു. എത്ര നാളായി അയാളെ ജയിലില്‍  അടച്ചിട്ടു  എന്ന് അറിഞ്ഞിരുന്നില്ല ...

കര കാണാത്ത  യാത്രയായിരുന്നു പിന്നീടങ്ങോട്ട്. അനന്തമായ  സമുദ്രം . മേലെ ആകാശം  താഴെ  കടല്‍ .    ഇടക്കിടെ ചില വലിയ മീനുകള്‍ വായുവിലേക്ക് ചാടിക്കളിച്ചിരുന്നു . ഡോള്‍ഫിന്‍ ആയിരുന്നു അതെന്നു പിന്നീടാണ് മനസ്സിലാക്കിയത്.  ചില യാത്രക്കാര്‍  ചൂണ്ടലിട്ടു മീന്‍ പിടിക്കാന്‍ ശ്രമിച്ചിരുന്നു. ഏതാണ്ട്  6 ദിവസം  കഴിഞ്ഞപ്പോള്‍ കപ്പല്‍ ദുബൈ തുരമുഘത്തെത്തി .അപ്പോഴാണ് സ്വപ്ന ഭൂമി ആദ്യം നേരില്‍ കാണുന്നത് .തുറ മുഘത്ത് ചെറിയ ബോട്ടുകളും കിടന്നിരുന്നു . അതില്‍ ഒന്നില്‍ നിന്ന് നൃത്തം ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ജോലിക്കാരന്റെ ചിത്രം ഓര്‍മ്മയുണ്ട് . അയാള്‍ ഇന്ത്യക്കാരനയിരുന്നില്ല അയാളുടെ ജോലിയെങ്കിലും ഖത്തറില്‍ എത്തിയാല്‍ കിട്ടിയാല്‍ മതിയായിരുന്നു എന്നായിരുന്നു അപ്പോഴത്തെ ചിന്ത.


ദുബൈയില്‍ ആളുകളെ ഇറക്കി  ഒരു ദിവസം യാത്ര ചെയ്തു കപ്പല്‍ ഖത്തറില്‍  1976ജൂണ്‍ 2 നു  എത്തി.  കപ്പലിലേക്ക് വന്നാണ് വിസയൊക്കെ ഉദ്യോഗസ്ത്തർ അടിച്ചത്. എന്റെ പാസ്പോർട്ടിൽ  വിസയടിച്ച   മലയാളിയായ  ഉദ്യോഗസ്ത്തന്റെ    ചിത്രം ഇപ്പോഴും  മനസ്സിലുണ്ട്  പുറത്തിറങ്ങിയപ്പോള്‍   പൊള്ളുന്ന  വെയിലില്‍ അളിയന്‍ കാത്തു നിന്നിരുന്നു.  ഭക്ഷണം ഒന്നും കാര്യമായി  കഴിക്കാതെ തീരെ പരവശനായിരുന്നു അന്ന്  . അളിയനോടൊപ്പം അജ്മീരിയ്യ ഹോട്ടലില്‍ കയറി കഴിച്ച ഉച്ചയൂണിനു  വല്ലാത്ത രുചിയായിരുന്നു  .പിന്നീടാണ്‌ അറിഞ്ഞത് ആ കപ്പലിന്റെ  അവസാന യാത്രയിരുന്നു  അതെന്നു. വളരെ പഴയതായിരുന്നു  അത് . യാത്രക്കിടയില്‍ കപ്പലിന് ചോർച്ചയുണ്ടായത് യാത്ത്രക്കാരെ അസ്വസ്തരാക്കിയിരുന്നു .പിന്നീടു കപ്പല്‍ യാത്രക്ക് അവസരമുണ്ടായിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്.  ഇങ്ങോട്ടുള്ള യാത്രയില്‍ മനസ്സില്‍ മറ്റു വേവലാതികള്‍ ആയിരുന്നു .അത് കാരണം ഒന്നും ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഇന്നാണെങ്കില്‍ കടലിന്റെ ശാന്തതയും ഇരമ്പലും  എല്ലാം ഒപ്പിയെടുക്കാന്‍ കഴിയുമായിരുന്നു . സംഭവിക്കാന്‍ സാധ്യത ഇല്ലെങ്കിലും അതിനു വേണ്ടി കതിരിക്കല്‍ രസകരമാണ് .

 38 വർഷങ്ങൾ കഴിഞ്ഞിട്ടും ഖതരിന്റെ  
അതിഥിയായി   കഴിയുന്നു.ഒറ്റക്കല്ല എന്ന സമാധാനമുണ്ട്. നാട്ടില്‍ ലീവിന് ചെല്ലുമ്പോള്‍ ചിലര്‍   അത്മാർത്ഥമായി    തിരിച്ചു പോരാരായില്ലേ എന്ന് ചോദിക്കരിക്കാറുണ്ട് . സമയമായില്ല പോലും എന്നാണ് മറുപടി പറയാറ്. സമ്പാദിച്ചത്  മതിയായില്ലേ എന്നാണ് മറ്റു ചിലർക്കറിയേണ്ടത്.. ഒരിക്കല്‍ ഹൃദയാഘാതം മൂലം മരണപ്പെട്ട  ഒരു സുഹ്രത്തിന്റെ സംസ്ക്കാരത്തിനിടെ പരിചയരിൽ ഒരാൾ യാത്ര നിറുത്തിയിട്ടില്ലേ എന്ന് ചോദിച്ചു . ഇല്ല എന്ന് പറഞ്ഞപ്പോള്‍  അടുത്തിരുന്ന ആളെ നോക്കി പറഞ്ഞു "  ചിലര്‍ക്ക് എത്ര സമ്പാദിച്ചാ ലും  . അത്യാഗ്രഹം തന്നെ" . കേട്ടിരുന്ന വ്യക്തി  എന്റെ “സമ്പാദ്യത്തെ സംബന്ധിച്ചു”  ഏറെക്കുറെ അറിയാവുന്ന വ്യക്തി ആയതിനാൽ " നിങ്ങൾ ഒന്നും പ്രതികരിക്കുന്നില്ലേ"  എന്ന മട്ടിൽ എന്നെ നോക്കി എന്നിട്ടും ഞാന്‍   ഒന്ന് മിണ്ടിയില്ല മൌനം വിദ്വാനു ഭൂഷണം . ഒരുവലിയ കാര്യം പറഞ്ഞു എന്ന ധാരണയിൽ  പ്രസ്തുത വ്യക്തി എന്റെ ചെലവിൽ അഭിമാനം കൊള്ളുകയാണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതി വിട്ടു കൊടുത്തു   . 
 (2013 ൽ    മാധ്യമം ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൻറെ  പുതിയ പതിപ്പ്     )   




http://www.cyberjalakam.com/aggr/refresh_feed.php?bid=7927